മുന്നറിയിപ്പ് നൽകിയിട്ടും ഗൗനിക്കുന്നില്ല; വിമാനത്താവളങ്ങളിൽ നിന്ന് 418 ഡ്രൈവർമാരെ പിടികൂടി
റിയാദ്: സൗദി അറേബ്യയിലെ വിമാനത്താവളങ്ങളിൽനിന്ന് യാത്രക്കാരെ കയറ്റിക്കൊണ്ടുപോയ അനധികൃത ടാക്സികൾക്കെതിരെ നടപടി കടപ്പിച്ച് പൊതുഗതാഗത അതോറിറ്റി. കഴിഞ്ഞ ദിവസങ്ങളിൽ 418 കാറുകളെയും അവയുടെ ഡ്രൈവർമാരെയും അതോറിറ്റി പിടികൂടി. ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് നടത്തിയ നിരീക്ഷണ കാമ്പയിനിലൂടെയാണ് ഇത്രയും വാഹനങ്ങൾ പിടികൂടിയത്. വിമാനത്താവളങ്ങളിൽനിന്ന് ഇങ്ങനെ അനധികൃത ടാക്സി സർവിസ് നടത്തിയവരാണ് കുടുങ്ങിയത്.
കഴിഞ്ഞ ദിവസം ഈ നിയമലംഘനത്തിനെതിരായ നടപടി കടുപ്പിക്കുന്നതായി പൊതുഗതാഗത അതോറിറ്റി പ്രഖ്യാപിച്ചിരുന്നു. അനധികൃത ടാക്സി സർവിസ് നടത്തുന്നവർക്കെതിരെ 5,000 റിയാൽ പിഴയും വാഹനങ്ങൾ പിടിച്ചെടുക്കുന്നതും ഉൾപ്പെടെയുള്ള ശിഷാനടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.
യാത്രക്കാർക്ക് സുഗമവും സുരക്ഷിതവും സുഖപ്രദവുമായ ഗതാഗതാനുഭവം പ്രദാനം ചെയ്യാനും വിമാനത്താവളങ്ങളിലെ സേവനങ്ങളുടെ ഗുണനിലവാരം വർധിപ്പിക്കാനും ലക്ഷ്യമിട്ടാണ് വ്യാജ ടാക്സികൾക്കെതിരെ ഗതാഗത അതോറിറ്റി നിരീക്ഷണം ശക്തമാക്കിയിരിക്കുന്നത്. ടാക്സി പെർമിറ്റില്ലാതെ യാത്രക്കാരെ കയറ്റുന്ന വാഹനങ്ങൾ പിടിച്ചെടുക്കുന്നത് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷനുമായി സഹകരിച്ചുള്ള സമീപകാല നടപടിയാണെന്ന് അതോറിറ്റി പറഞ്ഞു.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.