ഡൽഹി വിമാനത്താവളത്തിലെ മേൽക്കൂര തകർന്ന് രണ്ടു മരണം; സർവീസുകൾ താൽക്കാലികമായി നിർത്തി
ന്യൂഡൽഹി∙ ഇന്ദിരാ ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലെ മേൽക്കൂര തകർന്നുവീണ് രണ്ടു മരണം. 8 പേർക്കു പരുക്കേറ്റു. കനത്ത മഴയെത്തുടർന്ന് ഡിപ്പാർച്ചർ ടെർമിനൽ ഒന്നിലെ മേൽക്കൂരയാണു കാറുകൾക്കുമേൽ പതിച്ചത്. മരിച്ചവരിൽ ഒരാൾ ടാക്സി ഡ്രൈവറാണെന്നും വിമാനത്താവള അധികൃതർ അറിയിച്ചു. ടെർമിനലിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചു. ടെർമിനൽ 2, ടെർമിനൽ 3 എന്നിവിടങ്ങളിലായി പ്രവർത്തനം തുടരും.ടെർമിനൽ ഒന്നിൽനിന്ന് പുറപ്പെടുന്ന വിമാനങ്ങൾ താൽക്കാലികമായി റദ്ദാക്കി. ഇൻഡിഗോ, സ്പൈസ്ജെറ്റ് വിമാനങ്ങളുടെ എല്ലാ സർവീസുകളും ഉച്ചയ്ക്ക് രണ്ടുവരെയാണു റദ്ദാക്കിയത്. വെള്ളിയാഴ്ച പുലർച്ചെ അഞ്ചരയോടെയാണു സംഭവം. മേൽക്കൂരയിലെ ഷീറ്റുകളും അതു താങ്ങിനിർത്തിയിരുന്ന തൂണുകളുമാണു നിലംപൊത്തിയത്. ഒട്ടേറെ കാറുകൾക്കു കേടുപാടുകളുണ്ടായി. സ്ഥിതിഗതികൾ നേരിട്ടു വിലയിരുത്തുന്നതായി വ്യോമയാന മന്ത്രി റാം മോഹൻ നായിഡു കിൻജാരാപു പറഞ്ഞു. മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം രൂപയും പരുക്കേറ്റവർക്ക് 3 ലക്ഷം രൂപയും നഷ്ടപരിഹാരം നൽകുമെന്ന് വ്യോമയാന മന്ത്രി പ്രഖ്യാപിച്ചു.
സുരക്ഷയുടെ ഭാഗമായി ചെക്ക് ഇൻ കൗണ്ടറുകളും അടച്ചതായി ഡൽഹി വിമാനത്താവള വക്താവ് അറിയിച്ചു. ആഭ്യന്തര സർവീസുകളാണ് ടെർമിനൽ ഒന്നിൽ കൈകാര്യം ചെയ്യുന്നത്. കഴിഞ്ഞദിവസം മുതൽ ഡൽഹിയിൽ കനത്ത മഴയാണ് ലഭിക്കുന്നത്. 24 മണിക്കൂറിനിടെ 228.1 മില്ലിമീറ്റർ മഴ പെയ്തു. ശക്തമായ മഴയില്‍ നോയിഡ, ആർ.കെ.പുരം, മോത്തിനഗര്‍ തുടങ്ങിയ വിവിധ പ്രദേശങ്ങളില്‍ വെള്ളം കയറി. നഗരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.