കുവൈത്ത് തീപിടുത്തത്തിൽ ഒപ്പമുള്ളവരെ വിളിച്ചുണര്‍ത്തി രക്ഷിച്ചു; സ്വയം രക്ഷപെടാനായില്ല; വേദനയായി നൂഹിന്റെ വേർപാട്
കുവൈത്ത് സിറ്റി:കുവൈത്തിലെ മംഗഫിലുണ്ടായ തീപിടുത്തത്തിൽ അപ്പാർട്മെന്റിൽ കൂടെയുള്ളവരെ വിളിച്ചുണർത്തി രക്ഷിച്ച മലയാളി യുവാവ് സ്വയം രക്ഷപ്പെടാനാവാതെ മരണത്തിന് കീഴടങ്ങി. കെട്ടിടത്തില്‍ ആദ്യം നൂഹ് സുരക്ഷിതനായിരുന്നു. എന്നാല്‍ അപ്പാര്‍ട്ട്‌മെന്റിലെ മറ്റുള്ളവരെ രക്ഷിക്കാന്‍ നൂഹ് പരിശ്രമം നടത്തി. ഈ ശ്രമത്തിനിടെ നൂഹ് താഴത്തെ നിലയിലെത്തുകയും അവിടെ പുക ശ്വസിച്ച് കുടുങ്ങിപ്പോകുകയുമായിരുന്നു. കുവൈറ്റിലെ നൂഹിന്റെ സുഹൃത്തുക്കളാണ് ഇക്കാര്യം നാട്ടിലുള്ള വീട്ടുകാരെ അറിയിച്ചത്.തിരൂര്‍ കൂട്ടായി കോതപറമ്പ് സ്വദേശിയായ നൂഹ് നാല് മാസം മുന്‍പാണ് അവധി കഴിഞ്ഞ് കുവൈറ്റിലേക്ക് പോയത്. കടബാധ്യതയെ തുര്‍ടര്‍ന്നായിരുന്നു ഹൃദ്രോഗിയായിരുന്നിട്ടും നൂഹ് പ്രവാസം തുടര്‍ന്നത്. ഭാര്യയും 9, 11, 13 വയസുള്ള മൂന്ന് പെണ്‍കുട്ടികളും അടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണിയായിരുന്ന നൂഹ്. 11 വര്‍ഷത്തിലധികമായി പ്രവാസിയായിരുന്നു. ശ്വാസ സംബന്ധമായ അസുഖവുമുണ്ടായിരുന്നു. ഇതാകാം പെട്ടന്ന് മരണം സംഭവിച്ചതിന് കാരണമെന്ന് ബന്ധുക്കള്‍ കരുതുന്നു. ബറത്താണ് ഭാര്യ. മക്കള്‍-ഫാത്തിമ, നഫ്‌ല, ഫാത്തിമ നസ്വ, ഫാത്തിമ നജ്‌ല. കൂട്ടായി റാത്തീബ് ജുമാ മസ്ജിദില്‍ ആണ് നൂഹിന്റെ മൃതദേഹം ഖബറടക്കിയത്.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.