കുവൈത്തിലെ 63 കേന്ദ്രങ്ങളിൽ ഇന്ന് പവർകട്ട്
കുവൈത്ത് സിറ്റി:കുവൈത്തിൽ താപനില ഉയരുന്ന സാഹചര്യത്തിൽ വൈദ്യതി ഉപയോഗം കൂടുന്നതിനാൽ 63 കേന്ദ്രങ്ങളിൽ ഇന്ന് വൈദ്യുതി തടസ്സപ്പെടും. എന്നാൽ ഇതിന്റെ ഉത്തരവാദിത്വം തങ്ങൾക്കുമേൽ മാത്രം അടിച്ചേല്പിക്കുന്നതിനെതിരെ സ്വദേശി ഉപഭോക്താക്കൾ രംഗത്ത് എത്തിയിട്ടുണ്ട്. 2024 ൽ ചൂട് വൻ തോതിൽ വർധിക്കുമെന്ന് അന്താരാഷ്ട്ര ഏജൻസികളുടെ മുന്നറിയിപ്പ് ഉണ്ടായിട്ടും, സർക്കാർ ആവശ്യമായ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുന്നതിൽ വീഴ്ച വരുത്തിയതാണ് പ്രതിസന്ധിക്ക് പ്രധാന കാരണമെന്നാണ് പൊതു അഭിപ്രായം. കഴിഞ്ഞ ദിവസം വിവിധ ഗവര്ണറേറ്റുകളിലെ നിരവധി സ്ഥലങ്ങളിലാണ് വൈദ്യുതി വിതരണത്തിൽ മുടക്കം നേരിട്ടത്. ചൂട് കാരണം ഉപഭോഗം കൂടിയതിനാൽ പല പ്രധാന സബ്‌സ്റ്റേഷനുകളും പ്രവർത്തന രഹിതമായതാണ് വൈദ്യുതി മുടക്കത്തിന് കാരണമായി പറയുന്നത്. തുടർന്ന് നടത്തിയ പ്രസ്താവനയിൽ താപനില കൂടുന്ന നേരത്ത് രാജ്യത്ത് രണ്ടു മണിക്കൂർ പവർ കട്ട് ഏർപ്പെടുത്തേണ്ടി വരുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു.
അതേസമയം അന്തരീക്ഷ ഊഷ്മാവ് 50 ഡിഗ്രിക്കും മുകളിലാകുന്ന സമയത്ത് എയർകണ്ടീഷൻ പ്രവർത്തിപ്പിക്കാതെ എങ്ങനെ വീടുകളിൽ താമസിക്കാൻ സാധിക്കുമെന്നാണ് പലരും ചോദിക്കുന്നത് . ഇക്കാര്യത്തിൽ പ്രയോഗികമായല്ല സർക്കാർ ചിന്തിക്കുന്നത്. ഉല്പാദന ശേഷി വധിപ്പിച്ചുകൊണ്ടോ ജി സി സി രാജ്യങ്ങളിൽനിന്ന് ലഭ്യമാക്കിയോ വരും കാലങ്ങളിലെ വൈദ്യുതി പ്രതിസന്ധി മറികടക്കുമെന്ന ഉറപ്പ് നൽകിയാണ് മന്ത്രാലയം ഉപഭോക്താക്കളെ ആശ്വസിപ്പിച്ചിരുന്നത് .
എന്നാൽ ഇക്കാര്യത്തിലെ തുടർ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കാത്തതിന്റെ ഫലമാണ് ഇപ്പോൾ എല്ലാവരും അനുഭവിക്കേണ്ടി വരുന്നതെന്നുമാണ് ആക്ഷേപം. അതെ സമയം കഴിഞ്ഞ ദിവസം രാജ്യത്ത് വൈദ്യുതി നിലച്ച സമയത്ത് നിരവധിപേർ ലിഫ്റ്റുകളിൽ കുടുങ്ങിയതായി അഗ്നിശമന സേന വെളിപ്പെടുത്തി. ലിഫ്റ്റുകളിൽ കുടുങ്ങിയ 79 ഓളം സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.