വിദേശത്തേക് കേരളത്തില്‍ നിന്നുള്ളവര്‍ക്ക് അവസരം; വിവിധ തസ്തികകളിൽ റിക്രൂട്ട്മെന്‍റ്, ധാരണാപത്രം ഒപ്പിടും
തിരുവനന്തപുരം: നോര്‍ക്ക റൂട്ട്സ് വെയില്‍സ് റിക്രൂട്ട്മെന്റ് ധാരണാപത്രം ഇന്ന് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ഒപ്പിടും. വെയില്‍സ് ആരോഗ്യമന്ത്രി പങ്കെടുക്കും. യുകെയിലെ വെയില്‍സിലേയ്ക്ക് കേരളത്തില്‍ നിന്നുളള ആരോഗ്യ മേഖലയിലെ പ്രൊഫഷണലുകളെ റിക്രൂട്ട് ചെയ്യുന്നതിനുളള ധാരണാപത്രമാണ് മാര്‍ച്ച് ഒന്നിന് തിരുവനന്തപുരത്ത് ഒപ്പിടുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെയും, വെയില്‍സ് ആരോഗ്യ-സാമൂഹിക സേവന മന്ത്രി എലുനെഡ് മോർഗന്‍, (Mrs. Eluned Morgan), സംസ്ഥാന ആരോഗ്യ-വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ്, നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് ചടങ്ങ്.
നോര്‍ക്ക റൂട്ട്സ് നു വേണ്ടി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ (ഇന്‍ചാര്‍ജ്) അജിത്ത് കോളശ്ശേരിയും വെല്‍ഷ് സര്‍ക്കാരിന് വേണ്ടി നഴ്‌സിംഗ് ഓഫീസര്‍ ഗില്ലിയന്‍ നൈറ്റുമാണ് കരാറില്‍ ഒപ്പിടുക. മുഖ്യമന്ത്രിയുടെ ചേമ്പറില്‍ വൈകുന്നേരം 3:30 നാണ് ചടങ്ങ്. നിലവില്‍ നോര്‍ക്ക റൂട്ട്സ് -യു.കെ കരാറിനു പുറമേ വെയില്‍സിലേയ്ക്കു മാത്രം ഡോക്ടര്‍മാര്‍, നഴ്സ്, ഫിസിയോതെറാപ്പിസ്റ്റുകള്‍ ഉള്‍പ്പെടെ 250 പേരെ റിക്രൂട്ട്ചെയ്യാനാണ് ലക്ഷ്യമിടുന്നത്.
ചടങ്ങില്‍ വെൽഷ് ഗവൺമെന്റ് പ്രതിനിധികളായ ഇന്ത്യന്‍ ഓഫീസ് മേധാവി മിച്ച് തിയേക്കർ (Mr. Mitch Theaker), ഇൻ്റർനാഷണൽ റിലേഷൻസ് ഡെപ്യൂട്ടി ഡയറക്ടർ ഫിയോൺ തോമസ് (Miss Ffion Thomas), ഇന്ത്യ ഓഫീസ് എക്സ്റ്റേണൽ റിലേഷൻസ് മാനേജർ ജോൺ ബ്രൂംഫീൽഡ് (Mr. John Broomfield), ആരോഗ്യ സാമൂഹിക സേവന മന്ത്രിയുടെ സീനിയർ പ്രൈവറ്റ് സെക്രട്ടറി കാർവിൻ വൈഷെർലി (Mr. Carwyn Wycherley) എന്നിവര്‍ സംബന്ധിക്കും. നോര്‍ക്ക റൂട്ട്സില്‍ നിന്നും റിക്രൂട്ട്മെന്റ് മാനേജര്‍ മനോജ്.ടി, അസി. മാനേജർമാരായ രതീഷ്, പ്രവീൺ, ഹോം ഓതൻ്റിക്കേഷൻ ഓഫീസർ സുഷമ ഭായിതുടങ്ങിയവർ പങ്കെടുക്കും. മാര്‍ച്ച് 02-ന് പ്രതിനിധിസംഘം തിരുവനന്തപുരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജും, നഴ്സിങ് കോളേജും സന്ദര്‍ശിക്കും. നഴ്സിങ് വിദ്യാര്‍ത്ഥികളുമായും പ്രതിനിധിസംഘം സംവദിക്കും. 2022 ഒക്ടോബറിൽ നടന്ന മുഖ്യമന്ത്രിയുടെ യു.കെ സന്ദര്‍ശന വേളയിലാണ് എൻഎച്ച്എസ് റിക്രൂട്ട്മെന്റിനായി നാവിഗോ, ഹംബര്‍ & നോര്‍ത്ത് യോര്‍ക്ക്ഷയര്‍ ഹെല്‍ത്ത് കെയര്‍ പാര്‍ട്ണര്‍ഷിപ്പ് എന്നിവരുമായി നോർക്ക റൂട്ട്സ് ധാരണയായത്. ഇതിന്റെ ഭാഗമായി മൂന്നു കരിയര്‍ ഫെയറുകൾ സംഘടിപ്പിക്കുകയും ആയിരത്തോളം പേർ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിട്ടുണ്ട്.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.