ഭാര്യയെ ഒമാനിയായ തൊഴിലുടമ തടവിലാക്കിയെന്ന്, ഇന്ത്യക്കാരന്‍ പോലീസില്‍ പരാതി നല്‍കി
ഒമാനില്‍ തൊഴിലുടമ തന്റെ ഭാര്യയെ തടവിലാക്കിയെന്നും മോചനത്തിനായി അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ട് ഇന്ത്യക്കാരന്‍ പോലീസില്‍ പരാതി നല്‍കി. ഛത്തീസ്ഗഢ് സ്വദേശിയായ യുവാവാണ് ഭാര്യയെ രക്ഷിക്കാന്‍ പോലീസിന്റെ സഹായം തേടിയത്.
തന്നെ വിട്ടയക്കാന്‍ രണ്ടോ മൂന്നോ ലക്ഷം വേണമെന്നാണ് തൊഴിലുടമ ആവശ്യപ്പെടുന്നതെന്ന് യുവതി പറയുന്ന വീഡിയോയും ഭര്‍ത്താവ് പങ്കിട്ടു. പരാതി ലഭിച്ചതായി ദുര്‍ഗ് അഡീഷണല്‍ പോലീസ് സൂപ്രണ്ട് (സിറ്റി) അഭിഷേക് ഝാ പറഞ്ഞു. ജോലിക്കായി ഒമാനിലേക്ക് പോയ ഭാര്യയെ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്ന് കാണിച്ച് ജോഗി മുകേഷ് എന്നയാളില്‍ നിന്നാണ് പരാതി ലഭിച്ചതെന്നും പോലീസ് സൂപ്രണ്ട് വ്യക്തമാക്കി.
തുടര്‍നടപടികള്‍ക്കായി കേന്ദ്രത്തെ സമീപിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് പോലീസ് സൂപ്രണ്ട് അറിയിച്ചു. ദുര്‍ഗ് ജില്ലയിലാണ് പരാതിക്കാരനായ മുകേഷ് താമസിക്കുന്നത്. കഴിഞ്ഞ മാര്‍ച്ചിലാണ് പാചകത്തൊഴിലാളിയായി ഭാര്യ ദീപിക ഒമാനിലേക്ക് പോയതായി മുകേഷ് പിടിഐയോട് പറഞ്ഞു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിഷയത്തില്‍ ആവശ്യമായ ഇടപെടല്‍ നടത്തണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.ഭിലായിലെ (ദുര്‍ഗ്) ഖുര്‍സിപാറില്‍ നിന്നുള്ള ഒരു വ്യക്തി വഴിയാണ് ദീപിക വിസ ഏജന്റിനെ സമീപിക്കുന്നത്. ഹൈദരാബാദില്‍ നിന്നുള്ള അബ്ദുല്ല എന്നയാളാണ് വിസ ഏജന്റ്. കേരളത്തില്‍ നിന്നാണ് ഒമാനിലേക്ക് യാത്രതിരിച്ചത്. വിസ ഏജന്റ് ഇതിനാവശ്യമായ സൗകര്യമൊരുക്കി. ഒമാനിലെ ഒരു വീട്ടില്‍ പാചകക്കാരിയായി ജോലി ചെയ്യണമെന്നായിരുന്നു ഞങ്ങളോട് പറഞ്ഞിരുന്നത്. എന്നാല്‍ വീട്ടുജോലികള്‍ ചെയ്യാന്‍ ഭാര്യ നിര്‍ബന്ധിതയായി. 6-7 മാസം അത് തുടര്‍ന്നു. ഞാന്‍ അവളോട് ക്ഷമിച്ച് നില്‍ക്കാന്‍ പറഞ്ഞിരുന്നുവെന്നും മുകേഷ് പറഞ്ഞു.അടുത്തിടെ ദീപിക തൊഴിലുടമയുടെ ആക്രമണത്തിനിരയായി. തുടര്‍ന്ന്, ഞാന്‍ അവളുടെ തൊഴിലുടമയായ സ്ത്രീയോട് ഫോണില്‍ സംസാരിച്ചു. എന്റെ ഭാര്യയെ തിരിച്ചയക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അവളെ മോചിപ്പിക്കാന്‍ അവള്‍ 2-3 ലക്ഷം രൂപ ആവശ്യപ്പെട്ടു. പോലീസില്‍ പരാതിപ്പെട്ടിട്ടുണ്ട്. എന്റെ ഭാര്യയുടെ ഇന്ത്യയിലേക്കുള്ള മടങ്ങിവരവ് ഉറപ്പാക്കാന്‍ ഞാന്‍ പ്രധാനമന്ത്രി സാറിനോട് അഭ്യര്‍ത്ഥിക്കുന്നു- മുകേഷ് പറഞ്ഞു.താന്‍ ഒമാനില്‍ തടവിലാണെന്ന് അറിയിച്ച് ദീപിക അയച്ച വീഡിയോ മുകേഷ് പങ്കുവെച്ചിട്ടുണ്ട്. 'സര്‍, എന്റെ പേര് ദീപിക, ഞാന്‍ ഭിലായ് (ദുര്‍ഗ്) സ്വദേശിയാണ്. കള്ളം പറഞ്ഞ് ആരോ എന്നെ ഇവിടെ കുടുക്കിയിരിക്കുന്നു. ഞാന്‍ ഇവിടെ തടവിലാണ്. എന്നെ മര്‍ദ്ദിക്കുകയും ആക്രമിക്കുകയും ചെയ്തു. നാട്ടിലേക്ക് പോകാന്‍ അനുവദിക്കണമെന്ന് അവരോട് ആവശ്യപ്പെട്ടപ്പോള്‍ എന്നോട് 2-3 ലക്ഷം രൂപ ആവശ്യപ്പെട്ടു. എന്നെ മറ്റൊരാള്‍ക്ക് വില്‍ക്കുമെന്ന് അവര്‍ പറയുന്നു. എന്നെ രക്ഷിക്കൂ സര്‍. ഞാന്‍ വില്‍ക്കപ്പെടാന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ വേദനയിലാണ്. അവര്‍ എന്നെ വളരെയധികം പീഡിപ്പിക്കുന്നു'- വീഡിയോയില്‍ ദീപിക പറഞ്ഞു.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.