മലയാളി പ്രവാസി അനുഭവിച്ച സമാനതകളില്ലാത്ത തീരാദുരിതത്തിന്റെ കഥ, 'വെറുക്കപ്പെട്ട അര്‍ബാബ് ' ആയി ഒമാനി നടൻ
മസ്‌കത്ത് ∙ മലയാളി പ്രവാസി അനുഭവിച്ച സമാനതകളില്ലാത്ത തീരാദുരിതത്തിന്റെ കഥ പറഞ്ഞ ബെന്യാമിന്റെ 'ആടു ജീവിതം' നോവല്‍ സിനിമയാകുമ്പോള്‍ പ്രധാന കഥാപാത്രമായി പ്രശസ്ത ഒമാനി നടന്‍ ഡോ.ത്വാലിബ് അല്‍ ബലൂഷിയും. ബ്ലെസ്സി സംവിധാനം ചെയ്യുന്ന സിനിമയില്‍, മലയാളി പ്രവാസിയായ നജീബിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പൃഥ്വിരാജ് സുകുമാരനാണ്. നജീബിന്റെ അര്‍ബാബായി വില്ലന്‍ വേഷത്തിലാണ് ഒമാനി നടൻ ത്വാലിബ് എത്തുന്നത്. അവാര്‍ഡ് ജേതാക്കളായ മറ്റ് നിരവധി താരങ്ങളാണ് സിനിമയില്‍ എത്തുന്നത്.
മാർച്ച് 28 നാണ് ആടുജീവിതം ലോകമെമ്പാടുമുള്ള തിയറ്ററുകളിലെത്തുന്നത്. ബെന്യാമിന്റെ രചനയില്‍ പുറത്തുവന്ന ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കിയാണ് സംവിധായകന്‍ ബ്ലെസി ‘ആടുജീവിതം’ ഒരുക്കിയിരിക്കുന്നത്. 2008 ല്‍ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച്, ഏറെ തയാറെടുപ്പുകള്‍ക്കൊടുവില്‍, 2018 ലാണ് സിനിമയുടെ ചിത്രീകരണം തുടങ്ങിയത്. മലയാള സിനിമയുടെ ചരിത്രത്തിൽ ഏറ്റുമധികം കാലമെടുത്തു ചിത്രീകരിച്ച സിനിമ പൂർത്തിയായത് 2023 ജൂലൈ 14 നാണ്. ജോർദാൻ ആയിരുന്നു പ്രധാന ലൊക്കേഷൻ. ജോര്‍ദാനിലെ വാദി റൂമില്‍ ഷൂട്ടിങ് നടക്കുമ്പോള്‍ വലിയ തടസ്സങ്ങള്‍ നേരിട്ടിരുന്നു. കൊവിഡിന്റെ ആരംഭഘട്ടം കൂടിയായിരുന്നു അത്. ജോര്‍ദാനിൽ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ വിദ്യാര്‍ഥികളും വിനോദസഞ്ചാരികളും വ്യവസായികളും അടങ്ങുന്ന 255 കലാകാരന്മാര്‍ അവിടെ അകപ്പെടുന്ന സ്ഥിതിയുണ്ടായി. പിന്നീട് ഇവരെ രണ്ട് പ്രത്യേക വിമാനങ്ങളിലായി സ്വദേശങ്ങളിലെത്തിക്കുകയായിരുന്നു. ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ധാരണ പ്രകാരമാണ് ഈ നടപടിയുണ്ടായത്.
പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രങ്ങളില്‍ ഒന്നാണ് ആടുജീവിതം. ഓസ്‌കർ അവാർഡ് ജേതാക്കളായ എ.ആർ. റഹ്‌മാൻ സംഗീതവും റസൂൽ പൂക്കുട്ടി ശബ്ദമിശ്രണവും നിർവഹിക്കുന്ന ചിത്രത്തിൽ നായികയായെത്തുന്നത് അമല പോളാണ്. വിഷ്വൽ റൊമാൻസിന്റെ ബാനറില്‍ എത്തുന്ന ചിത്രത്തില്‍ ജിമ്മി ജീൻ ലൂയിസ് (ഹോളിവുഡ് നടൻ), കെ.ആർ. ഗോകുൽ, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കബി എന്നിവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.