ആയുർവേദ ചികിത്സക്കെത്തിയ വിദേശിയുടെ വാഗ്ദാനം കേട്ടപാടെ പറന്ന മലയാളികൾ നേരിട്ടത് ദുരിതം
റിയാദ് : ആയൂർവേദ ചികിത്സയ്ക്കായി കേരളത്തിലെത്തിയ സൗദി പൗരെൻറ മോഹന വാഗ്ദാനത്തിൽ പെട്ട് ജോലിക്കായി സൗദിയിലെത്തിയ മലയാളി യുവാക്കൾക്ക് കൊടിയ പീഡനവും പട്ടിണിയും. കഴിഞ്ഞ ആറു വർഷത്തിലേറെയായി സ്ഥിരമായി കേരളത്തിൽ ആയുർവേദ ചികിത്സക്കെത്തിയിരുന്ന സൗദി പൗരന് ചികിത്സ നൽകിയിരുന്ന വൈക്കം സ്വദേശിയായ എൽദോ കൃഷ്ണൻ, പാലക്കാട് ചിറ്റൂർ സ്വദേശി പ്രേം കുമാർ എന്നിവർക്കാണ് ദുരനുഭവം നേരിടേണ്ടി വന്നത്.
വർഷം തോറും സ്ഥിരമായി എത്തിയിരുന്ന പൗരനുമായി ഇവർ സുഹൃത്ത് ബന്ധത്തിലാവുകയും സൗദിയിൽ ആയൂർവേദ ചികിത്സക്ക് നല്ല ഡിമാൻഡ് ആണെന്നും അവശ്യമായ പശ്ചാത്തല സൗകര്യങ്ങൾ എല്ലാം ഒരുക്കി തരാമെന്നും, ദിവസേന ആയിരങ്ങൾ സമ്പാദിക്കാമെന്നുമുള്ള മോഹന വാഗ്ദാനങ്ങൾ നൽകി. ഭാവി സുരക്ഷിതമാക്കാൻ നല്ല അവസരമാണ് വന്നു ചേർന്നിരിക്കുന്നത് എന്ന വിശ്വാസത്തിൽ സൗദിയിലേക്ക് യാത്ര തിരിക്കുകയുമായിരുന്നു. റിയാദിലെ എയർപോർട്ടിൽ സ്വീകരിക്കാൻ സൗദി പൗരൻ എത്തുകയും രണ്ടുപേരെയും തെൻറ സ്വദേശമായ റിയാദിൽനിന്ന് 300 കിലോമീറ്ററകലെ അൽഖുവയ്യയിലേക്ക് കൊണ്ടുപോവുകയും ചെയ്തു.
സൗദിയിൽ എത്തിയ ഉടനെ വീട്ടുകാർക്ക് വിവരം നൽകിയതല്ലാതെ പിന്നീട് ഇവരുടെ വിവരങ്ങളൊന്നും ലഭിക്കാതിരുന്നതിനാൽ നാട്ടിൽ നിന്നും മദീനയിലെ നവോദയ സാംസ്കാരിക വേദിയുമായി ബന്ധപ്പെടുകയും ജീവകാരുണ്യകമ്മിറ്റി അംഗം നിസാർ കരുനാഗപ്പള്ളി, റിയാദിലെ കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖിനെ വിവരമറിയിക്കുകയും ചെയ്തു. ഇന്ത്യൻ എംബസിയിൽ വിവരം നൽകിയ ശേഷം കേളി പ്രവർത്തകർ നടത്തിയ അന്വേഷണത്തിൽ റിയാദിൽ നിന്നും 300 കിലോമീറ്റർ അകലെ അൽ ഖുവയ്യയിലും 380 കിലോമീറ്ററകലെ അൽ റെയ്‌നിലുമായി വ്യത്യസ്ത ഇടങ്ങളിലായി രണ്ടുപേരുമുണ്ടെന്ന് മനസ്സിലാക്കാൻ കഴിഞ്ഞു. മരുഭൂമിയിലെ റൂമുകളിൽ താമസിപ്പിച്ച ഇവരെ കൊണ്ട് സൗദി സ്വദേശിയും സുഹൃത്തുക്കളും ഉഴിച്ചിൽ പോലുള്ള ജോലികൾ ചെയ്യിപ്പിക്കുകയും ഭക്ഷണമോ വെള്ളമോ പോലും നൽകാതെ പീഡിപ്പിക്കുകയുമായിരുന്നു.
നാട്ടിലേക്ക് ഫോൺ വിളിക്കാൻ കഴിഞ്ഞിരുന്നില്ല. പുറംലോകവുമായി ബന്ധം പുലർത്തുവാൻ പോലും സാധിക്കാതെ മാനസികമായും ശാരീരികമായും തളർന്ന ഇവർ നാട്ടിലേക്ക് ഇനി ഒരു തിരിച്ചുപോക്ക് സാധ്യമല്ലെന്ന് ഉറപ്പിച്ച അവസ്ഥയിലായിരുന്നു. ചില ദിവസങ്ങളിൽ ‘പൊതീന’ പോലുള്ള ഇലകൾ മാത്രം കഴിച്ചു വിശപ്പടക്കിയതായും ഇവർ പറയുന്നു. നാട്ടിൽ നിന്നും വിസ നടപടികൾ ശരിയാക്കിയ ട്രാവൽസുമായി ബന്ധപെട്ടപ്പോൾ വിസിറ്റ് വിസയിലാണ് രണ്ടുപേരും സൗദിയിലെത്തിയതെന്ന് മനസ്സിലായി.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.