ഒമാനിൽ ഇന്ന് രാത്രിയിലും നാളെയും കനത്ത മഴയ്ക്ക് സാധ്യത, ജാഗ്രത നിർദ്ദേശവുമായി സിവിൽ ഏവിയേഷൻ അതോറിറ്റി
മസ്കറ്റ് ഒമാനിൽ വരും മണിക്കൂറിൽ കനത്ത മഴക്ക് സാധ്യത. ജാഗ്രതാ നിർദ്ദേശം നൽകി അധികൃതർ. ഇന്ന് രാത്രിയിലും നാളെയും (ബുധനാഴ്ച) കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.
ശക്തമായ കാറ്റും ഒപ്പം ഇടിമിന്നലോടു കൂടിയ മഴയും മുസന്ദം, അൽബുറൈമി,അൽ ദാഹിറ, വടക്കൻ ബാത്തിനാ, മസ്കത്ത്, വടക്കൻ അൽ-ഷർഖിയ, തെക്കൻ ശർഖിയ , വടക്കൻ അൽ വുസ്ത ഗവർണറേറ്റ്, എന്നിവടങ്ങളിൽ ഉണ്ടാകുമെന്ന് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ആലിപ്പഴം പൊഴിയുമെന്നും അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
മഴ മൂലം വെള്ള പാച്ചിലുകൾ ഉണ്ടാകുവാൻ സാധ്യതയുള്ളതിനാൽ വാദികൾ മുറിച്ചു കടക്കരുതെന്നും, താഴ്ന്ന പ്രദേശങ്ങളിലേക്കുള്ള യാത്രകൾ ഒഴിവാക്കണെമന്നും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇടിമിന്നലുകലുള്ള സമയത്ത് അതീവ ജഗ്രത പാലിക്കണമെന്ന് അറിയിപ്പിൽ പൊതു ജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
കനത്ത മഴയുടെയും അസ്ഥിരമായ കാലാവസ്ഥയുടെയും പശ്ചാത്തലത്തിൽ ഒമാനില്‍ സ്കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. ഒമാനിലെ കാലാവസ്ഥ അസ്ഥിരമായി തുടരുന്നത് മൂലം വിദ്യാലയങ്ങൾക്ക് നാളെയും ഏപ്രിൽ 17 ബുധനാഴ്ച അവധി ആയിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസവും ഇതേ ഗവർണറേറ്റുകളിലെ പൊതു, സ്വകാര്യ, വിദേശ സ്‌കൂളുകൾക്ക് അവധി നൽകിയിരുന്നു. എന്നാൽ ദോഫാർ, അൽ വുസ്ത എന്നീ ഗവര്‍ണറേറ്റുകളിലെ സ്കൂളുകളിൽ ക്ലാസുകൾ ഉണ്ടായിരിക്കും.
അതേസമയം ഒമാനിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം ഉയർന്നു. മലയാളിയുൾപ്പെടെ 19 പേരാണ് മരിച്ചത്. തിങ്കളാഴ്ച സ്ത്രീയുടെയും കുട്ടിയുടെയും ഉൾപ്പെടെ വടക്കൻ ശർഖിയ ഗവർണറേറ്റിൽനിന്ന് നാലുപേരുടെ മൃതദേഹവും മൂന്നുപേരുടെ മൃതദേഹം ദാഖിലിയ ഗവർണറേറ്റിലെ വിവിധ ഇടങ്ങളിൽനിന്നും സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി കണ്ടെത്തി.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.