• Home
  • News
  • കാത്തിരിപ്പിന് വിരാമമായി; നേരിട്ട് വിമാന സർവീസ്, യാത്രക്കാർക്ക് സന്തോഷവാർത്തയുമാ

കാത്തിരിപ്പിന് വിരാമമായി; നേരിട്ട് വിമാന സർവീസ്, യാത്രക്കാർക്ക് സന്തോഷവാർത്തയുമായി എയർ ഇന്ത്യാ എക്സ്പ്രസ്

റിയാദ് ∙ ദീർഘനാളത്തെ കാത്തിരിപ്പിന് വിരാമമായി തെക്കൻ കേരളത്തിൽ നിന്നും യാത്രക്കാർക്ക് സന്തോഷ വാർത്ത. സെപ്റ്റംബർ 9 മുതൽ തിരുവനന്തപുരത്തു നിന്ന് റിയാദിലേക്ക് നേരിട്ട് വിമാന സർവീസ് പുനരാരംഭിക്കുന്നു. ആഴ്ചയിൽ തിങ്കളാഴ്ച ദിവസങ്ങളിലായിരിക്കും വിമാന സർവീസ്. തിരുവനന്തപുരത്തു നിന്ന് വൈകീട്ട് 5.55ന് പുറപ്പെടുന്ന  ഐ.എക്സ് 521  വിമാനം റിയാദിൽ രാത്രി 10.40ന് എത്തും. തിരിച്ചു വരുന്ന വിമാനം രാത്രി 11.40ന് റിയാദിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 7.30ന് തിരുവനന്തപുരത്ത് ലാൻഡ് ചെയ്യും. ഇതോടെ യാത്രക്കാരുടെ അഞ്ചുവർഷത്തിലേറെ നീണ്ട ആവശ്യമാണ് നടപ്പിലാകുന്നത്.

സ്കൂൾ അവധിക്കാലം കഴിയുന്നതോടെ തിരികെ റിയാദിലേക്കു മടങ്ങുന്നവർക്കും,ഓണക്കാലത്തെ അവധി ആഘോഷിക്കാൻ നാട്ടിലെത്താനാഗ്രഹിക്കുന്നവർക്കും ഇനി 5 മണിക്കൂർ യാത്രചെയ്താൽ മതിയാവും. തിരുവനന്തപുരത്തു നിന്നും റിയാദിലേക്ക് നേരിട്ട് ഒരു വിമാനം എന്നത് തിരുവന്തപുരം വിമാനത്താവളത്തെ ആശ്രയിക്കുന്ന വലിയൊരു വിഭാഗം യാത്രക്കാരുടെ  നീണ്ട നാളത്തെ ആവശ്യമാണ് വീണ്ടും പൂവണിയുന്നത്.  അടുത്തിടെ തിരുവനന്തപുരത്ത് യൂസേഴ്സ് ഫീ വർധനവും നേരിട്ട് വിമാന സർവീസ് ഇല്ലാതായതും പ്രവാസികൾക്ക് ഏറെ പ്രയാസമുണ്ടാക്കിയിരുന്നു. 

ഈ സാഹചര്യത്തിൽ സൗദിയിൽ നിന്നുള്ള പ്രവാസികളുടെ പ്രശ്നങ്ങൾ മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്തിരുന്നു. വിഷയത്തിൽ പരിഹാരം കണ്ടെത്താനും നേരിട്ടുള്ള വിമാന സർവീസ് ആരംഭിക്കുന്നതിന് സാധ്യമായ വഴികൾ തേടുമെന്ന് .അന്നത്തെ വാർത്ത ശ്രദ്ധയിൽപെട്ട തിരുവന്തപുരം എംപി ശശിതരൂർ മുൻപ് മനോരമ ഓൺലൈനിനോട് പ്രതികരിച്ചിരുന്നു. 

മുൻപ്  സൗദി എയർലൈൻസും എയർ ഇന്ത്യയും തിരുവനന്തപുരത്തേക്ക് നേരിട്ട് സർവീസ് നടത്തിയിരുന്നു. എന്നാൽ തിരുവനന്തപുരം സെക്ടറിലേക്ക് ആവശ്യത്തിനുള്ള യാത്രാക്കാരില്ല എന്നതു കൊണ്ട് സൗദി എയർലൈൻസ് സേവനം അവസാനിപ്പിച്ചിരുന്നു. പിന്നീട് ഉണ്ടായിരുന്ന ഏക ആശ്രയം എയർ  ഇന്ത്യയായിരുന്നുവെങ്കിലും കോവിഡ് കാലമായപ്പോഴേക്കും അവരും സർവീസ് അവസാനിപ്പിച്ചു.

റിയാദിലേക്ക് തിരികെ മടങ്ങുന്നതിന് താരതമ്യേന ടിക്കറ്റ് നിരക്ക് കുറഞ്ഞ  ശ്രീലങ്ക വഴിയുള്ള വിമാനത്തെ ആശ്രയിക്കുന്നവർ അതിരാവിലെ തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട് കൊളംബോയിൽ ഏറ്റവും കുറഞ്ഞത് 8 മണിക്കൂറെങ്കിലും കാത്തിരിക്കേണ്ടി വരും.  വൈകുന്നേരത്തോടെ അവിടെ നിന്നും പിന്നീട് 5 മണിക്കൂറോളം പറക്കുമ്പോഴാണ് റിയാദിലെത്തുന്നത്. ഫലത്തിൽ  15 മണിക്കൂറിൽ കുറയാത്ത യാത്രദുരിതത്തിനാണ് അറുതി വരുന്നതെന്ന് കേരളത്തിലെ ട്രാവൽ കൺസൽട്ടന്റായ പന്തളം, ഒളിംപ്യാ ട്രാവൽസ് ഉടമ അഡ്വ.മൻസൂർ കുട്ടനയ്യത്ത് അഭിപ്രായപ്പെട്ടു. 

ഇതിനോടകം  സ്കൂൾ അവധിക്ക് നാട്ടിലെത്തിയ നിരവധി കുടുംബങ്ങളും, ഓണാവധിക്ക് നാട്ടിലെത്താൻ പ്ലാനിടുന്നവരും  തങ്ങളോട്  ടിക്കറ്റ് ബുക്കിങ്ങിനായുള്ള അന്വേഷണങ്ങൾക്ക് തുടക്കം കുറിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.  നേരത്തെ ആഴ്ചയിൽ മൂന്ന് വിമാനങ്ങൾ തിരുവനന്തപുരത്തു നിന്നും റിയാദിലേക്കും തിരികെയും നേരിട്ടുള്ള സർവീസ് നടത്തിയിരുന്നുവെന്നും ഭാവിയിൽ ഈ സർവീസിനുള്ള യാത്രക്കാരുടെ തിരക്ക് വിമാനകമ്പനി പരിഗണിക്കുമെങ്കിൽ കൂടുതൽ വിമാനങ്ങളുടെ എണ്ണത്തിനും സാധ്യത ഉണ്ടായേക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നിലവിൽ തിരുവനന്തപുരത്തു നിന്നും  റിയാദിലേക്ക് പോയി വരുന്നതിന് നേരിട്ടുള്ള ഒരു വിമാനം പോലുമില്ലായിരുന്നു.ഉള്ളതാകട്ടെ  വില കൂടുതൽ കൊടുത്ത്  5 മണിക്കൂറിനു പകരം 8 മുതൽ 15 മണിക്കൂറിൽ കുറയാതെയുള്ള പലവഴി യാത്രകളുള്ള സർവീസുകൾ മാത്രമാണ് ആശ്രയിക്കാനുള്ളത്.  മറ്റ് ഇടത്താവളങ്ങളിൽ ഇറങ്ങി മണിക്കൂറുകൾ കാത്തിരുന്ന് വീണ്ടും കയറി പിന്നെയും തുടരേണ്ടുന്ന യാത്ര സമ്മാനിക്കുന്ന കണക്ടിങ് സർവ്വീസുകളാണ്  തിരുവനന്തപുരത്തു നിന്നുമുള്ളത്.

കൊളംബോ ഷാർജ, ദുബായി, അബുദാബി മസ്കത്ത്, ബഹ്റൈൻ, കുവൈത്ത്, ഖത്തർ എന്നിവിടങ്ങളിൽ ഇറങ്ങി വേണം റിയാദിലേക്ക് പോകുവാനും  തിരികെ മടങ്ങുവാനും. എയർ ഇന്ത്യയുടെ നിലവിലുള്ള സർവീസാണങ്കിൽ മുംബൈ ,ബെംഗളുരൂ വഴിയൊക്കെ കറങ്ങിയാണ് തിരുവനന്തപുരത്ത് എത്തിയിരുന്നത്. നേരിട്ട്  പറക്കുമെങ്കിൽ കേവലം 5 മണിക്കൂറിനുള്ളിൽ എത്തിച്ചേരാൻ കഴിയുന്നതിന് പകരമാണ് ഒരു പകുതി ദിനത്തോളം യാത്ര വേണ്ടി വരുന്നത്.  

യാത്രക്ലേശം കുറയ്ക്കാൻ തിരുവനന്തപുരം- റിയാദ് നേരിട്ടുള്ള സർവീസ് പുനരാരംഭിക്കണം പ്രവാസികളുടെ ഒറ്റയ്ക്കു കൂട്ടായുമുള്ള നീണ്ട കാലത്തെ ആവശ്യം. ശരാശരി വരുമാനക്കാരായ സാധാരണ പ്രവാസികളെ സംബന്ധിച്ചിടത്തോളം ചിലവ് കുറഞ്ഞ ബജറ്റ്എയർലൈനുകളാണ് ആശ്രയം. ഭാര്യയും രണ്ടു കുട്ടികളുമടങ്ങുന്ന ചെറിയ കുടുംബത്തെ എത്തിക്കാനായി വലിയ തുകയാണ് ടിക്കറ്റിനത്തിൽ സീസണിൽ ബജറ്റ് എയർ ലൈനുകൾക്കുപോലും നൽകേണ്ടിവരുന്നത്. 

ഭക്ഷണവും പാനീയവുമൊക്കെ വലിയ തുക നൽകിയാലെ ഇത്തരം ഒട്ടുമിക്ക വിമാനങ്ങളിലും വാങ്ങാനും കഴിയൂ.  തിരുവനന്തപുരത്തു നിന്നും അതിരാവിലെ പുറപ്പെടുന്ന ശ്രീലങ്ക വഴിയുള്ള എയർലൈൻസ്  8 മണിക്കൂറിലേറെ കഴിഞ്ഞ് വൈകിട്ടോടെ മാത്രമാണ് ശ്രീലങ്കയിൽ നിന്നും റിയാദിലേക്കുള്ള യാത്ര പുനരാരംഭിക്കൂ. കുടുംബ സമേതം യാത്ര ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം അത്രയും സമയം മുഴുവൻ വിമാനത്താവളത്തിനകത്തു കഴിയുന്നതോടൊപ്പം ഭക്ഷണമടക്കമുളളവയ്ക്കായി നല്ലൊരു തുക മാറ്റിവെക്കേണ്ടിയും വരുന്നുണ്ട്. 

നേരിട്ട് സർവീസ് ഇല്ലാത്തതിനാൽ രോഗികളും ഗർഭിണികളും  പ്രായമായവരും,ശാരീരിക ബുദ്ധിമുട്ടുളളവരും കൊച്ചുകുട്ടികളുമാണ് ഇതുമൂലം ഏറെ പ്രയാസപ്പെടേണ്ടി വരുന്നത്. അടിയന്തിര ചികിത്സയ്ക്കോ മറ്റോ പോകേണ്ടി വരുന്നവർക്കും, കിടപ്പുരോഗികളായവർക്കും മറ്റു മാർഗ്ഗമില്ല.  തിരുവനന്തപുരം ഭാഗത്തേക്ക് വിദേശത്ത് മരിച്ച പ്രവാസികളുടെ മൃതദേഹം എത്തിക്കുന്നതിനാണ് മറ്റൊരു ബുദ്ധിമുട്ട് അനുഭവപ്പെടുന്നത്. 

 

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All