മുണ്ടക്കൈയിൽ രക്ഷാപ്രവർത്തനം ദുഷ്കരം, 51 മരണം, കുടുങ്ങിക്കിടക്കുന്നത് നിരവധി പേർ; മൃതദേഹങ്ങളിലേറെയും ശരീര ഭാഗങ്ങൾ വേർപ്പെട്ട നിലയിൽ
മേപ്പാടി (വയനാട്)∙ മുണ്ടക്കൈയിലുണ്ടായത് വൻ ഉരുൾപൊട്ടൽ. മുണ്ടക്കൈ അട്ടമല പ്രദേശത്തേക്കുള്ള ഏക പാലമായ ചൂരൽമല പാലവും പ്രധാന റോഡും തകർന്നതോടെ ഇവിടെനിന്നുള്ള ഒരു വിവരങ്ങളും ലഭിക്കാനാകാത്ത സാഹചര്യമാണുള്ളത്. രക്ഷാപ്രവർത്തകർക്ക് പ്രദേശത്തേക്ക് കടക്കാനോ ആളുകളെ പുറത്തെത്തിക്കാനോ ആയിട്ടില്ല. നിലവിൽ 250 അംഗ എൻഡിആർഎഫ് സംഘം ചൂരൽ പുഴയ്ക്ക് ഇക്കരെയുള്ള ഭാഗത്തെ രക്ഷാപ്രവർത്തനമാണ് നയിക്കുന്നത്.
ചൂരൽമലയിൽ സൈന്യം എത്തിയശേഷം മുണ്ടക്കൈ മേഖലയിലേക്കും ചൂരൽപ്പുഴയ്ക്ക് അക്കരയ്ക്കും എത്തിപ്പെടാനായി താൽക്കാലിക പാലം നിർമിച്ച് രക്ഷാപ്രവർത്തനം നടത്തും. ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനം വ്യോമമാർഗം മാത്രം സാധ്യമാകുന്ന സാഹചര്യമാണ്. രക്ഷാദൗത്യം പ്രതിസന്ധിയിലാണ്. സൈന്യം എത്തിയാൽ ഇവിടെ താൽക്കാലിക പാലം നിർമിക്കാനാണ് നീക്കം.
കുത്തിയൊലിച്ചു വരുന്ന പുഴയിലൂടെ രക്ഷാപ്രവർത്തനം ശ്രമകരമായതിനാൽ ഹെലികോപ്റ്റർ എത്തിക്കാനും സംസ്ഥാനം ശ്രമം തുടങ്ങിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി എയർലിഫ്റ്റിന്റെ സാധ്യത പരിശോധിക്കാൻ സുളൂരിൽനിന്ന് വ്യോമസേനയുടെ രണ്ട് ഹെലികോപ്റ്ററുകൾ അല്പസമയത്തിനകം വയനാട്ടിലെത്തും. അതേസമയം, പ്രദേശത്ത് കനത്തമഴ തുടരുകയാണ്. കാലാവസ്ഥ പ്രതികൂലമായാൽ ഹെലികോപ്റ്ററുകൾക്ക് പ്രവർത്തിക്കാൻ പരിമിതിയുണ്ടായേക്കും.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.