ഉംറക്ക് പോയ ഇന്ത്യന്‍ പ്രവാസി മരിച്ചു, ഭാര്യയും മക്കളും അറിയുന്നത് ആറ് മാസങ്ങള്‍ക്ക് ശേഷം
മക്ക : റിയാദില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരന്റെ മരണവാര്‍ത്ത കുടുംബത്തെ തേടിയെത്തുന്നത് ആറ് മാസങ്ങള്‍ക്ക് ശേഷം. ഉംറ നിര്‍വഹിക്കാനായി മക്കയിലേക്ക് പോകുകയാണെന്ന് അറിയിച്ച ശേഷം പിന്നീട് വിവരമൊന്നുമില്ലായിരുന്നു. ആറ് മാസം മുമ്പ് ഇദ്ദേഹം മക്കയിലെ ആശുപത്രിയില്‍ വച്ച് മരിച്ചുവെന്നും ഖബറടക്കം നടത്തിയെന്നുമാണ് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നിന്ന് ഈയിടെ കുടുംബത്തിന് വിവരം ലഭിച്ചത്.
ഹൈദരാബാദിലെ ഓള്‍ഡ് സിറ്റിയിലെ ജഹാനുമ സ്വദേശിയായ ഷെയ്ഖ് അഹമ്മദ് നാല് പതിറ്റാണ്ടോളം റിയാദില്‍ ജോലി ചെയ്തിരുന്നു. ഭാര്യയും അഞ്ച് പെണ്‍മക്കളും രണ്ട് ആണ്‍മക്കളും അടങ്ങുന്ന കുടുംബത്തെ പോറ്റാന്‍ പ്രവാസ ജീവിതം തുടരുന്നതിനിടെയാണ് മരണമെത്തുന്നത്. ആറു വര്‍ഷമായി നാട്ടില്‍ പോയിരുന്നില്ല. നേരില്‍ കാണാന്‍ കാത്തിരുന്ന ഭാര്യയും മക്കളും ഇപ്പോള്‍ മരണവാര്‍ത്ത ഉള്‍ക്കൊള്ളാന്‍ മനസിനെ പ്രാപ്തമാക്കി നീറിക്കഴിയുകയാണ്.
തന്റെ ഭര്‍ത്താവ് മരിച്ചുവെന്നാണ് ഔദ്യോഗികമായി ലഭിച്ച വിവരമെന്നും എന്നാല്‍ എന്താണ് സംഭവിച്ചതെന്നോ മരണകാരണം എന്താണെന്നോ ഇതുവരെ ഒരു വിവരവുമില്ലെന്നും ഭാര്യ റഷീദുന്നിസ പറയുന്നു. 2023 ഓഗസ്റ്റ് 9ന് ഉംറ യാത്ര ആരംഭിക്കുന്നതിന് മുമ്പ് ഷെയ്ഖ് അഹമ്മദ് കുടുംബവുമായി ബന്ധപ്പെട്ടിരുന്നു. പിന്നീട് അദ്ദേഹത്തില്‍ നിന്ന് ആശയവിനിമയം ഉണ്ടായില്ല.
കാണാതായതു മുതല്‍ പലവഴിക്കും അന്വേഷണം നടത്തിയിരുന്നു. 2023 സെപ്റ്റംബര്‍ 14ന് ഷെയ്ഖ് അഹമ്മദ് മരിച്ചുവെന്നാണ് ഇന്ത്യന്‍ കോണ്‍സുലേറ്റ് കുടുംബത്തെ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. ഡിസംബര്‍ 13ന് മക്കയില്‍ ഖബറടക്കുകയും ചെയ്തു. സംസ്‌കാരത്തെക്കുറിച്ച് ഇന്ത്യന്‍ അധികാരികളെ അറിയിച്ചിരുന്നില്ല.
റിയാദിലെ സാമൂഹികപ്രവര്‍ത്തകനായ മുഹമ്മദ് അബ്ദുല്‍ ജബ്ബാര്‍ ഇന്ത്യന്‍ എംബസിയില്‍ നിന്നും കോണ്‍സുലേറ്റില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ച് കുടുംബത്തിന് കൈമാറുന്നതിനായി ശ്രമങ്ങള്‍ നടത്തുകയുണ്ടായി.
ഇപ്പോള്‍ 13 വയസ്സുള്ള സാലിഹ എന്ന പെണ്‍കുട്ടി പിതാവ് സമ്മാനവുമായി വരുന്നതും പ്രതീക്ഷിച്ച് ആറു വര്‍ഷത്തോളമായി കാത്തിരിക്കുകയായിരുന്നു. ആറ് വര്‍ഷം മുമ്പ് ഹൈദരാബാദ് സന്ദര്‍ശിച്ചപ്പോഴാണ് അവര്‍ തന്റെ പിതാവ് ഷെയ്ഖ് അഹമ്മദിനെ അവസാനമായി കണ്ടത്. അന്നുമുതല്‍ സാലിഹയും ആറ് സഹോദരങ്ങളും പിതാവിനെ കാണാന്‍ കൊതിച്ചെങ്കിലും ഇപ്പോള്‍ എല്ലാ പ്രതീക്ഷകളും അസ്തമിച്ചിരിക്കുന്നു.
കുടുംബത്തിന്റെ അത്താണിയായ പ്രവാസി വിടപറഞ്ഞതോടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാനും വീട്ടുവാടകയും കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസ ഫീസും നല്‍കാനും പാടുപെടുകയാണ് ഈ കുടുംബം. നിര്‍ധന കുടുംബത്തെ സഹായിക്കാന്‍ തയ്യാറുള്ളവര്‍ക്ക് ജി-പേ വഴിയോ ഫോണ്‍പേ വഴിയോ 8247707755 നമ്പറില്‍ പണമയക്കാവുന്നതാണ്.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.