ഒമാനിൽ സ്വർണ ഇറക്കുമതി 41 ശതമാനം വർധിച്ചു
മസ്കത്ത്: ഒമാനിൽ വിദേശ രാജ്യങ്ങളിൽനിന്നുള്ള സ്വർണ ഇറക്കുമതി 41 ശതമാനം വർധിച്ചു. കഴിഞ്ഞ വർഷം മേയ് അവസാനം വരെ 12,51,00,929 റിയാലിന്റെ സ്വർണമാണ് ഒമാനിലേക്ക് ഇറക്കുമതി ചെയ്തത്.എന്നാൽ ഈ വർഷം ഇതേ കാലയളവിൽ 17,65,91,960 റിയാലിന്റെ സ്വർണമാണ് ഇറക്കുമതി ചെയ്തത്. ഒമാനിൽ ഈ വർഷം മേയ് അവസാനം വരെ 8,443 കിലോ സ്വർണം ഇറക്കുമതി ചെയ്തിട്ടുണ്ട്. 5,675 കിലോ ആയിരുന്നു കഴിഞ്ഞ വർഷത്തെ കണക്ക്. യു.എ.ഇയിൽ നിന്നാണ് ഒമാനിലേക്ക് ഏറ്റവും കൂടുതൽ സ്വർണം ഇറക്കുമതി ചെയ്തത്. രണ്ടാം സ്ഥാനം ഹേങ്കോങിനാണ്. തുർകി, ബഹ്റൈൻ, റഷ്യ എന്നീ രാജ്യങ്ങൾ ഇറക്കുമതിയിൽ മൂന്നും നാലും അഞ്ചും സ്ഥാനത്താണ്. ഒമാനിൽനിന്നുള്ള സ്വർണം ഇറക്കുമതി ഈ കാലയളവിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 23 ശതമാനം കുറവാണ്. ഈ വർഷം മേയ് അവസാനം വരെ 1,46,90,377 റിയാലിന്റെ സ്വർണമാണ് കയറ്റുമതി ചെയ്തത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 1,89,90,962 റിയാലിന്റെ കയറ്റുമതിയാണ് നടന്നത്. ഈ വർഷം മേയ് അവസാനം വരെ 510 കിലോ സ്വർണമാണ് മൊത്തം കയറ്റുമതി ചെയ്തത്. കഴിഞ്ഞ വർഷം 924 കിലോയായിരുന്നു കയറ്റുമതി. അമേരിക്കയാണ് ഒമാനിൽനിന്ന് സ്വർണം ഇറക്കുമതി ചെയ്യുന്നതിൽ ഒന്നാം സ്ഥാനത്തുള്ളത്. ഈ വർഷം മേയ് വരെ 72,28,175 റിയാലിന്റെ സ്വർണമാണ് അമേരിക്കയിലേക്ക് പോയത്. യു.എ.ഇയിലേക്ക് 6,004,272 റിയാലിന്റെ സ്വർണവും, ഹോങ്കോങിലേക്ക് 6,03,488 റിയാലിന്റെ സ്വർണവും, ഇന്ത്യയിലേക്ക് 4,75,584 റിയാലിന്റെ സ്വർണവും ബഹ്റൈനിലേക്ക് 2,03,601 റിയാലിന്റെ സ്വർണവും കയറ്റുമതി ചെയ്തു. ഒമാനിൽനിന്ന് ഏറ്റവും കൂടുതൽ ഇറക്കുമതി ചെയ്ത അതേ രാജ്യത്തേക്ക് തന്നെ വീണ്ടും കയറ്റുമതി ചെയ്യുന്ന രാജ്യം ഇറാനാണ്. തുർകി, യു.എ.ഇ, അമേരിക്ക, ഇന്ത്യ എന്നീ രാജ്യങ്ങളും യഥാക്രമം പുനർ ഇറക്കുമതി രാജ്യങ്ങളുടെ പട്ടികയിലാണ്. ഈ വർഷം രണ്ടാം പാദത്തിൽ സ്വർണ വിലയിൽ വൻ കുതിച്ചുചാട്ടമാണുണ്ടായത്. 24 കാരറ്റ് സ്വർണത്തിന്റെ ശരാശരി വില ഗ്രാമിന് 29.950 റിയാലാണ്. ഈ വർഷം ആദ്യ പാദത്തിൽ 26.400 റിയാലായിരുന്നു ശരാശരി വില. രണ്ടാം പാദത്തിൽ 21 കാരറ്റിന്റെ ശരാശരി വില 25.833 റിയാലും ആദ്യ പാദത്തിൽ ഗ്രാമിന് 22.717 ഉം ആയിരുന്നു വില. ഈ കാലയളവിൽ 18 കാരറ്റിന്റെ വില 22.33 റിയാലും ഗ്രാമിന് 19.350 റിയാലുമായിരുന്നു. ഈ വർഷം പകുതിയോടെ ഒമാനിലെ സ്വർണ വിൽപന നടത്തുന്ന വ്യാപാര സ്ഥാപനങ്ങളുടെ എണ്ണം 771 ആയി ഉയർന്നിട്ടുണ്ട്. ഇതിൽ 536 ജ്വല്ലറികളും മസ്കത്ത് ഗവർണറേറ്റിലാണ്. ഒമാനിൽ ഏറ്റവും കൂടുതൽ ജ്വല്ലറികളുള്ള നഗരം റൂവിയാണ്. പല രാജ്യങ്ങളുടെയും പ്രധാന ജ്വല്ലറികളുടെ ശാഖ റൂവിയിലുണ്ട്. കേരളത്തിലെ പ്രമുഖ ജ്വല്ലറികളുടെ ശാഖകളും, ദുബൈ കേന്ദ്രമായും, സൗദി അറേബ്യ കേന്ദ്രമായും പ്രവർത്തിക്കുന്ന ജ്വല്ലറികളുടെ ശാഖകളും റൂവിയിലുണ്ട്.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.