വ്യാജ സൈറ്റിലൂടെ ബസ് കാർഡ് റീച്ചാർജ് ചെയ്ത മലയാളിക്ക് നഷ്ടമായത് 3800 ദിർഹം; നമ്പർ മാറിയാൽ ബാങ്കിനെ അറിയിക്കണമെന്ന് നിർദേശം
അബുദാബി ∙ ഓൺലൈനിലൂടെ ബസ് കാർഡ്, ഇത്തിസലാത്ത്, ഡു കമ്പനികളുടെ പ്രീപെയ്ഡ് കാർഡ് എന്നിവ റീചാർജ് ചെയ്യാൻ ശ്രമിക്കുന്നവരും സാധനങ്ങൾ വാങ്ങുന്നവരും അതീവ ജാഗ്രത പാലിക്കണമെന്ന് സൈബർ വിദഗ്ധർ . സുരക്ഷിത വെബ്സൈറ്റാണെന്ന് ഉറപ്പാക്കിയ ശേഷമേ ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് വിവരങ്ങൾ നൽകാവൂ. തിടുക്കത്തിൽ ഏതെങ്കിലും വെബ്സൈറ്റിലൂടെ റീചാർജ് ചെയ്യാൻ ശ്രമിച്ച മലയാളികൾ ഉൾപ്പെടെ ഒട്ടേറെ പേർക്ക് ലക്ഷങ്ങൾ നഷ്ടപ്പെട്ട പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.
അബുദാബി പബ്ലിക് ബസിൽ ഉപയോഗിക്കുന്ന ഹാഫിലാത് കാർഡ് 50 ദിർഹത്തിന് (1136 രൂപ) റീ ചാർജ് ചെയ്യാൻ ശ്രമിച്ച തൃശൂർ സ്വദേശിക്കാണ് 86,380 രൂപ (3800 ദിർഹം) നഷ്ടമായത്. യുഎഇയിലെ ഒരു ജ്വല്ലറിയിൽ സെയിൽസ്മാനായ ഇദ്ദേഹം ഗൂഗിളിൽ സേർച് ചെയ്ത് ആദ്യം കിട്ടിയ വെബ്സൈറ്റിൽ പ്രവേശിച്ച് റീ ചാർജ് ചെയ്യുകയായിരുന്നു.
ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് 50 ദിർഹം അടച്ചു. സാധാരണ ഓൺലൈൻ വഴിയുള്ള എത്ര ചെറിയ ഇടപാടിനും ഒടിപി ചോദിക്കാറുണ്ടെങ്കിലും ഇത്തവണ അതുണ്ടായില്ല. സംശയം തോന്നിയ യുവാവ് ബാങ്കിൽനിന്നുള്ള എസ്എംഎസ് സന്ദേശം പരിശോധിച്ചപ്പോഴാണ് 3800 ദിർഹം നഷ്ടപ്പെട്ട കാര്യം അറിയുന്നത്. ഹാഫിലാത് കാർഡിൽ പണം ക്രെഡിറ്റ് ആയതുമില്ല.
ഉടൻ ബാങ്കിൽ വിളിച്ച് പരാതിപ്പെട്ടു. ഒടിപി നൽകാതെ ഇത്രയും തുകയുടെ ഇടപാട് നടത്തുന്നത് ബാങ്കിന്റെ സുരക്ഷിതമില്ലായ്മല്ലേ എന്നാണ് യുവാവ് ചോദിക്കുന്നത്. പരാതി റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പണം വീണ്ടെടുക്കാനാകുമോ എന്ന കാര്യം അറിയാനായി 90 പ്രവൃത്തി ദിവസം കാത്തിരിക്കാനുമായിരുന്നു ബാങ്കിന്റെ മറുപടി. സമാന രീതിയിൽ എൻപിസിസിയിൽ ജോലി ചെയ്യുന്ന കോഴിക്കോട്ടുകാരന് 18,000 ദിർഹമാണ് നഷ്ടപ്പെട്ടത്. സൈബർ തട്ടിപ്പുകാർ ദിവസേന പുതിയ തട്ടിപ്പുകളുമായി വലവീശുമ്പോൾ ഇരയാകാതിരിക്കാൻ സ്വന്തം നിലയ്ക്കും ജാഗ്രത പാലിക്കണമെന്നും സൈബർ വിദഗ്ധർ പറയുന്നു.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.