സംസ്ഥാന സ്‌കൂള്‍ കായിക മേളയുടെ ആദ്യ ദിനത്തില്‍ എറണാകുളത്തിന്റെ മുന്നേറ്റം
തിരുവനന്തപുരം: 62ാമത് സംസ്ഥാന സ്‌കൂള്‍ കായിക മേളയുടെ ആദ്യ ദിനത്തില്‍ എറണാകുളത്തിന്റെ മുന്നേറ്റം. ആദ്യ ദിവസത്തെ മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ ഒന്‍പത് സ്വര്‍ണവും 12 വെള്ളിയും ഏഴു വെങ്കലവുമായി 88 പോയിന്റുകളോടെ എറണാകുളം ബഹുദൂരം മുന്നിലാണ്. ആറു സ്വര്‍ണവും നാലു വെള്ളിയും നാലു വെങ്കലവുമടക്കം 46 പോയിന്റുള്ള പാലക്കാട് രണ്ടാമതാണ്. നാലു സ്വര്‍ണവും നാലു വെള്ളിയും മൂന്നു വെങ്കലവുമടക്കം 35 പോയിന്റുള്ള കോഴിക്കോടാണ് മൂന്നാമത്. ആദ്യ ദിനത്തില്‍ രണ്ട് മീറ്റ് റെക്കോഡുകളാണ് പിറന്നത്. ജൂനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ കോട്ടയം ഭരണങ്ങാനം സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹോസ്റ്റലിലെ ആന്റോസ് ടോമിയാണ് മീറ്റ് റെക്കോഡോടെ സ്വര്‍ണം നേടിയത്. രണ്ടാമത്തെ മീറ്റ് റെക്കോഡ് ജൂനിയര്‍ വിഭാഗം പുരുഷന്‍മാരുടെ പോള്‍വോള്‍ട്ടിലായിരുന്നു. പാലക്കാട് കല്ലടി എച്ച്.എസിലെ മുഹമ്മദ് ബാസിമാണ് മീറ്റ് റെക്കോഡോടെ സ്വര്‍ണം നേടിയത്.
സംസ്ഥാന സ്കൂള്‍ കായികമേളയില്‍ ചാംപ്യന്‍പട്ടം ഉറപ്പിച്ച് എറണാകുളവും കോതമംഗലം സെന്റ്. ജോര്‍ജ് ഹയര്‍ സെക്കന്‍ററി സ്കൂളും. ജില്ലാ തലത്തില്‍ പാലക്കാടും സ്കൂള്‍ തലത്തില്‍ കല്ലടിയുമാണ് രണ്ടാമത്. അറുന്നൂറ് മീറ്ററില്‍ സെന്റ് ജോര്‍ജിന്റെ ചിങ്കിസ് ഖാനും ട്രിപ്പിള്‍ ജംപില്‍ പാലക്കാടിന്റെ സി.ഡി. അഖില്‍കുമാറും തീര്‍ത്ത മീറ്റ് റെക്കോഡായിരുന്നു ഇന്നത്തെ പ്രത്യേകത. സീനിയര്‍ പെണ്‍കുട്ടികളുടെ 800 മീറ്ററില്‍ കോഴിക്കോടിന്റെ അതുല്യ ഉദയന് സ്വര്‍ണം ലഭിച്ചു. സീനിയര്‍ ആണ്‍കുട്ടികളുടെ 800 മീറ്ററില്‍ എറണാകുളത്തിന്റെ ആദര്‍ശ് ഗോപിക്കും സ്വര്‍ണം ലഭിച്ചു. 200 മീറ്ററിൽ സി.അഭിനവും ആന്‍സി സോജനും സ്വര്‍ണം നേടി. 100 മീറ്ററിലും ഇരുവരും സ്വര്‍ണം നേടിയിരുന്നു. സീനിയർ പെൺകുട്ടികളുടെ ഷോട്ട് പുട്ടിൽ 14.91 മീറ്റർ എറിഞ്ഞ് ഒന്നാമതെത്തിയത് തിരുവനന്തപുരം സായിയുടെ മേഘ മറിയം മാത്യുവാണ്. തുടർച്ചയായി ആറാം തവണയാണ് മേഘ സംസ്ഥാന സ്കൂൾ കായികമേളയിൽ താരമാകുന്നത്. ജേതാവായി തന്നെയാണ് സ്കൂൾ കായിക മേളയിൽ നിന്നും മേഘ മടങ്ങുന്നത് . കയ്യിലെ പരിക്ക് മൂലം മികച്ച പ്രകടനം പുറത്തെടുക്കാനായില്ലെന്ന വിഷമമുണ്ട് മേഘക്ക്. തിരുവനന്തപുരം സായിയിൽ എം.ബി.സത്യാനന്ദൻ, വിക്ടർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം.