ഏഷ്യൻ കപ്പ‌്; ജപ്പാൻ ഫൈനലിൽ
അബുദാബി: ഇറാനെ മറുപടിയില്ലാത്ത മൂന്ന‌് ഗോളിന‌് തകർത്ത‌് ജപ്പാൻ ഏഷ്യൻ കപ്പ‌് ഫുട‌്ബോൾ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ കടന്നു. ആദ്യ സെമിഫൈനലിൽ രണ്ടാംപകുതിയിലായിരുന്നു മൂന്ന‌് ഗോളും. ഇരട്ടഗോളുമായി യുയ ഒസാകോ കളംനിറഞ്ഞു. പരിക്കുസമയത്ത‌് ജെൻകി ഹരാഗുചി പട്ടിക പൂർത്തിയാക്കി.രണ്ടാംസെമിയിൽ ആതിഥേയരായ യുഎഇ ഇന്ന‌് ഖത്തറിനെ നേരിടും. ലോകകപ്പ‌് കളിച്ച അനുഭവസമ്പത്തുള്ള ജപ്പാനും ഇറാനും ആദ്യപകുതിയിൽ ശ്രദ്ധിച്ചാണ‌് കളിച്ചത‌്. പിഴവുകൾക്കായി ഇരുടീമും കാത്തിരുന്നു. രണ്ടാംപകുതി തുടങ്ങിയതോടെ ജപ്പാന്റെ സമ്മർദം കൂടിവന്നു. തകുമി മിനാമിനോയുടെ തകർപ്പൻ ക്രോസിൽനിന്നാണ‌് ആദ്യഗോൾ. പന്തുമായി മുന്നേറിയ മിനാമിനോയെ ബോക‌്സിനുമുന്നിൽ ഇറാൻ പ്രതിരോധക്കാരൻ ചെറുത്തു. വീണുപോയ മിനാമിനോ ചാടിയെഴുന്നേറ്റ‌് പന്ത‌് ഓടിപ്പിടിച്ചെടുത്തു. റഫറിയുടെ ഫൗൾ വിളി പ്രതീക്ഷിച്ച ഇറാൻകാരെ അമ്പരപ്പിച്ച‌് ഇടതുപാർശ്വത്തുനിന്ന‌് മിനാമിനോ ഉയർത്തിവിട്ട പന്ത‌് കൃത്യമായി ഒസാകോയുടെ തലയിലേക്കായിരുന്നു. പ്രതിരോധക്കോട്ടയുടെ മുകളിലൂടെ ചാടിയുള്ള ഹെഡ്ഡർ വല തുളച്ചു.