വിൻഡീസിനെ ആറു വിക്കറ്റിന് തോൽപിച്ച് പരമ്പര തൂത്തുവാരി ഇന്ത്യ
ചെന്നൈ: മൂന്നാം മത്സരത്തിൽ വിൻഡീസിനെ ആറു വിക്കറ്റിന് തോൽപിച്ച് പരമ്പര തൂത്തുവാരി ഇന്ത്യ. വിൻഡീസ് ഉയർത്തിയ 181 റൺസ് ലക്ഷ്യം ശിഖർ ധവാനും (92) ഋഷഭ് പന്തും (58) ചേർന്ന് മറികടക്കുകയായിരുന്നു. അവസാനത്തിൽ അനാവശ്യമായി വിക്കറ്റ് നഷ്ടമായതോടെ 20ാം ഒാവറിലെ അവസാന പന്തിലാണ് ഇന്ത്യ ജയിക്കുന്നത്.ആദ്യം ബാറ്റ‌് ചെയ‌്ത വെസ‌്റ്റിൻഡീസ‌് മൂന്ന‌് വിക്കറ്റ‌് നഷ്ടത്തിൽ 181 റണ്ണാണെടുത്തത‌്. 25 പന്തിൽ 53 റണ്ണുമായി പുറത്താകാതെനിന്ന നിക്കോളാസ‌് പുറാനാണ‌് വിൻഡീസിന‌് മികച്ച സ‌്കോറൊരുക്കിയത‌്. നാല‌് വീതം സിക‌്സറും ബൗണ്ടറികളും ഈ ഇന്നിങ‌്സിൽ ഉൾപ്പെട്ടു. ഡാരെൻ ബ്രാവോയും (37 പന്തിൽ 43*) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.
ഓപ്പണർമാരായ ഷായ‌് ഹോപും ഷിംറോൺ ഹെറ്റ‌്മെയറും കരുതലോടെയാണ‌് തുടങ്ങിയത‌്. നിലയുറപ്പിച്ചശേഷം ആഞ്ഞടിക്കാൻ ശ്രമിച്ചു. ഹോപ്പിനെ (22 പന്തിൽ 24) മടക്കി യുശ‌്‌വേന്ദ്ര ചഹാലാണ‌് ഇന്ത്യക്ക‌് ആദ്യ വിക്കറ്റ‌് നൽകിയത‌്. പിന്നാലെ ഹെറ്റ‌്മെയറേയും (21 പന്തിൽ 26) ചഹാൽ മടക്കി. അവസാന ഓവറുകളിൽ ഇന്ത്യ ധാരാളം റൺ വഴങ്ങി. ഖലീൽ അഹമ്മദ‌് എറിഞ്ഞ അവസാന ഓവറിൽ 23 റണ്ണാണ‌് വിൻഡീസ‌് അടിച്ചുകൂട്ടിയത‌്. രണ്ട‌് വിക്കറ്റെടുത്ത ചഹാൽ ഇന്ത്യൻ ബൗളർമാരിൽ തിളങ്ങി.