വയറിലൊളിപ്പിച്ച് കൊണ്ടുവന്ന മയക്കുമരുന്ന് ഗുളികകളുമായി പ്രവാസി യുവാവ് വിമാനത്താവളത്തില്‍ പിടിയിലായി
മനാമ: ബഹ്റൈനിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച പ്രവാസി യുവാവ് വിമാനത്താവളത്തില്‍ പിടിയിലായി. 30 വയസുകാരനായ യുവാവിനെതിരെ അറസ്റ്റ് തടയാന്‍ ശ്രമിച്ചതിനും കുറ്റം ചുമത്തിയിട്ടുണ്ട്. ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്നിറങ്ങിയ ഇയാളുടെ പെരുമാറ്റത്തില്‍ അസ്വഭാവികത തോന്നിയതോടെയാണ് ഉദ്യോഗസ്ഥര്‍ വിശദമായ പരിശോധന നടത്തിയത്.
പിടിയിലായത് പാകിസ്ഥാന് പൗരനാണെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ബഹ്റൈനില്‍ വിമാനമിറങ്ങിയ ഇയാള്‍ ആകെ അസ്വസ്ഥനായി കാണപ്പെട്ടതോടെയാണ് ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നിയതെന്ന് കസ്റ്റംസ് ഓഫീസര്‍ പബ്ലിക് പ്രോസിക്യൂഷനോട് പറഞ്ഞു. ഉദ്യോഗസ്ഥര്‍ ഇയാളെ സമീപിച്ച് സമാധാനമായിരിക്കാന്‍ ഉപദേശിക്കുകയും അതേസമയം തന്നെ വിമാനത്താവളത്തിലെ ആന്റി നര്‍ക്കോട്ടിക്സ് വിഭാഗം ഉദ്യോഗസ്ഥരെ അറിയിക്കുകയുമായിരുന്നു.
വയറിന്റെ എക്സ് റേ പരിശോധിച്ചപ്പോള്‍ വൃത്താകൃതിയിലുള്ള ചില അസ്വഭാവിക വസ്തുക്കള്‍ ശ്രദ്ധയില്‍പെട്ടു. ഇതോടെ യുവാവിനെ സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സിലേക്ക് മാറ്റി. ആശുപത്രിയില്‍ വെച്ച് എട്ട് ദിവസം കൊണ്ടാണ് ഇയാള്‍ നൂറോളം മയക്കുമരുന്ന് ഗുളികകള്‍ ശരീരത്തില്‍ നിന്ന് പുറത്തെടുത്തത്. ലോവര്‍ ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതി കുറ്റം സമ്മതിച്ചു. ഹാഷിഷും ക്രിസ്റ്റല്‍ മെത്തുമടങ്ങുന്ന 96 മയക്കുമരുന്ന് ഗുളികകള്‍ ബഹ്റൈനിലേക്ക് കടത്താന്‍ ശ്രമിച്ചെന്ന് ഇയാള്‍ സമ്മതിച്ചു. കേസിന്റെ വിചാരണ അടുത്തയാഴ്ച ആരംഭിക്കും.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.