സൗദിയിൽ സെൻസസ് ജോലി തടസ്സപ്പെടുത്തുന്നവർക്കു പിഴ
ജിദ്ദ∙ സൗദിയിൽ സെൻസസ് ജോലി ബോധപൂർവം തടസ്സപ്പെടുത്തുക, ആവശ്യമായ ഡാറ്റ നൽകാൻ വിസമ്മതിക്കുക, തെറ്റായ ഡാറ്റ നൽകുക എന്നീ നിയമലംഘനം നടത്തുന്നവർക്ക് ആദ്യ തവണ 500 റിയാലും രണ്ടാം തവണ 1,000 റിയാലും പിഴ ചുമത്തുമെന്നു സ്റ്റാറ്റിസ്റ്റിക്സ് ജനറൽ അതോറിറ്റിയുടെ ഔദ്യോഗിക വക്താവ് മുഹമ്മദ് അൽ ദഖിനി പറഞ്ഞു. സെൻസസിൽ പങ്കെടുക്കേണ്ടതും ഉദ്യോഗസ്ഥർ ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടതും നിർബന്ധമാണ്.
സെൻസസിനായി മൂന്നു സംവിധാനങ്ങളാണു നിലവിൽ ഒരുക്കിയിരിക്കുന്നത്. അതോറിറ്റിയുടെ വെബ്സൈറ്റ് വഴിയോ മാര്‍ക്കറ്റുകളില്‍ ഒരുക്കിയിരിക്കുന്ന പ്രത്യേക കൗണ്ടറുകള്‍ വഴിയോ അല്ലെങ്കില്‍ ഫീല്‍ഡ് സ്റ്റാഫുകള്‍ വഴിയോ പ്രത്യേക ഫോം പൂരിപ്പിച്ചു നല്‍കണം. വ്യക്തികളുടെ മൊബൈല്‍ നമ്പര്‍, പേര്, വിലാസം തുടങ്ങിയ വിവരങ്ങൾ രഹസ്യമാക്കിവയ്ക്കുമെന്നും അതോറിറ്റി പറഞ്ഞു.
50 ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് ഈ ഫോമില്‍ നല്‍കേണ്ടത്. കെട്ടിടത്തിലെ റൂമുകളുടെ എണ്ണം, താമസിക്കുന്നവരുടെ ആരോഗ്യനില, കുടുംബത്തിലെ ഓരോ വ്യക്തികളുടെയും വിദ്യാഭ്യാസം, സംസാര ഭാഷ, വരുമാനം, താമസിക്കുന്നവരുടെ എണ്ണം തുടങ്ങിയവയാണ് ചോദ്യാവലിയിലുള്ളത്. പ്രത്യേക യൂണിഫോം ധരിച്ച തിരിച്ചറിയല്‍ രേഖയുള്ള ഉദ്യോഗസ്ഥരെയാണ് കണക്കെടുപ്പിനു നിയോഗിച്ചിരിക്കുന്നത്.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.